Sunday, March 11, 2012

ഒരു അഭിഭാഷകന്റെ കേസ് ഡയറി

കാന്റീനില്‍ നിന്നും നാലാം നിലയിലേക്ക് നടക്കുമ്പോളാണ് പുറകില്‍ നിന്ന് വിളി വന്നത്

"സിബീ, നിനക്കിപ്പോള്‍ എവിടെയാ കേസ് ?" ചോദിച്ചത് ബോബനാണ്
ഞാന്‍ ലിസ്റ്റിലേക്ക് നോക്കി. തല്‍കാലം കേസ് ഒന്നുമില്ല. ഉച്ച കഴിഞ്ഞേ വരൂ.
"ഇപ്പോള്‍ ഞാന്‍ ഫ്രീയാ ബോബാ", ഞാന്‍ പറഞ്ഞു 
ബോബനെ എനിക്ക് നേരിട്ട് അത്ര പരിചയമില്ല. എങ്കിലും ബാങ്കിനെതിരെ ധാരാളം കേസ് ഫയല്‍ ചെയ്യുന്ന ഒരു ഓഫീസിലാണ് ബോബന്‍. ചുങ്കത്തറ മാധവമേനോന്‍ ആന്‍ഡ്‌ അസോസിയേറ്റ്സ് . സാധാരണ അവരുടെ കേസിനെല്ലാം ബോബനാണ് വരുന്നത്. അങ്ങനെ ഉള്ള പരിചയമാണ്.

"ഒരു സഹായം ചെയ്യുമോ? എനിക്ക് അഞ്ചാം നിലയിലേക്ക് പോകണം.  ഫോര്‍ ഇ കോടതിയില്‍ എനിക്കൊരു കേസുണ്ട്. ഒന്ന് റെപ്രസന്റ്റ് ചെയ്യുമോ? ഞങ്ങള്‍ ഒരു എതിര്‍കക്ഷിക്ക് വേണ്ടിയാണ്. മറ്റ് എതിര്‍ കക്ഷികള്‍ക്ക് വേണ്ടി വേറെയും വക്കീലന്മാര്‍ ഹാജരാകുന്നുണ്ട്.  ഞങ്ങളുടെ കക്ഷിക്ക് വലിയ റോള്‍ ഇല്ല. നീ അവിടെ ചെന്ന് നിന്നാല്‍ മതി, ബാക്കി മറ്റു ലോയേര്‍സ് നോക്കിക്കൊള്ളും"
ഞാന്‍ ആലോചിച്ചു. വലിയ ബുദ്ധിമുട്ടില്ല. മാത്രമല്ല അത്യാവശ്യം കേസ് നടത്തി എനിക്ക് പരിചയമുള്ള കോടതിയുമാണ്. പ്രശ്നം വരേണ്ട കാര്യമില്ല
"ശരി കുഴപ്പമില്ല. ഞാന്‍ ചെയ്തോളാം" 

കേസിന്റെ നമ്പരും മേടിച്ചു ഞാന്‍ കോടതിയിലേക്ക് കയറി
ആള്‍ക്കാര്‍ അധികമില്ല. സമയം ധാരാളം ബാക്കി കിടക്കുന്നത് കൊണ്ട് കോടതി എല്ലാ കേസും വിശദമായി കേള്‍ക്കുന്നുണ്ട് .

കേസിന്റെ നമ്പര്‍ വിളിച്ചു. സൈഡില്‍ നിന്നും ബോബന്റെ കെട്ടുമെടുത്തു  ഞാന്‍ മുന്നോട്ടു കയറി ചുറ്റും നോക്കി.

പണി പാളി. വേറെ വക്കീലന്മാര്‍ ആരെയും കാണാനില്ല. ഇതെന്റെ തലയിലാകും. ദൈവമേ, എത്രാമത്തെ എതിര്‍കക്ഷി ആണോ ബോബന്റെ കക്ഷി?


കോടതി കേസിന്റെ കെട്ടെടുത്തു. മുന്‍പിലേക്ക് നോക്കി. മറ്റാരെയും കാണുന്നില്ല.  നോട്ടം എന്റെ നേരെയായി. എന്റെ നോട്ടം താഴോട്ടും.

"Yes, What is the matter?

"My Lord, I am representing the counsel for the respondent " , ഞാന്‍ എതിര്‍കക്ഷിയുടെ വക്കീലിന് എത്തിച്ചേരാന്‍ പറ്റാത്തത് കൊണ്ട് അദ്ദേഹത്തെ റെപ്രസന്റ്റ് ചെയ്യുകയാണ്.


ഞാന്‍ ഭയപ്പെട്ടത് തന്നെ ജഡ്ജി ചോദിച്ചു. "which respondent ?"

ഞാന്‍ കേസ് കെട്ടിലേക്ക് മുഖം തിരിച്ചു. 

തന്റെ കയ്യിലിരുന്ന കെട്ടിലേക്ക് നോക്കിക്കൊണ്ട്‌  ഉത്തരം കിട്ടാത്തതിന്റെ ദേഷ്യത്തില്‍ ജഡ്ജി എന്നോട് ചോദിച്ചു

whom are  you  representing ?
ഞാന്‍ കെട്ടില്‍ നോക്കി. വക്കീലിന്റെ പേര് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു. ചുങ്കത്തറ മാധവമേനോന്‍ ആന്‍ഡ്‌ അസോസിയേറ്റ്സ്. അതിന്റെ താഴെ ചെറിയ അക്ഷരത്തില്‍ ജുനിയെര്സിന്റെ പേരുകളും.


ഞാന്‍ ഉറക്കെ പറഞ്ഞു "മൈ ലോര്‍ഡ്‌, ഐ അം റെപ്രസന്റിംഗ്  അഡ്വക്കേറ്റ് ചുങ്കത്തറ മാധവമേനോന്‍"

കേസ് കെട്ട് വായിച്ചു കൊണ്ടിരുന്ന ജഡ്ജി എന്റെ അലര്‍ച്ച കേട്ടു ഒന്ന് ഞെട്ടി. പിന്നെ മുഖമുയര്‍ത്തി എന്നെ നോക്കി ചോദിച്ചു.

"ആര്?"
"അഡ്വക്കേറ്റ് ചുങ്കത്തറ മാധവമേനോന്‍"
വക്കീലിന്റെ പേര് കേട്ടപ്പോള്‍ അദ്ദേഹം ഒന്ന് തണുത്തെന്നു തോന്നി. വക്കീല്‍ ജഡ്ജിയുടെ കൂട്ടുകാരനായിരിക്കണം
 "ഓ.. മാധവമേനോന്റെ കേസാണോ?"
"അതെ മൈ ലോര്‍ഡ്‌ " ഹും..പഴയ കൂട്ടുകാരോടൊക്കെ എന്താ സ്നേഹം.
"എന്നിട്ട് അയാള്‍ എവിടെ?"
എന്ത് പറയണം എന്നെനിക്കറിയില്ല. സീനിയര്‍ എവിടെ പോയെന്നു ബോബന്‍ എന്നോട് പറഞ്ഞില്ല.
ഞാന്‍ മനസ്സില്‍ ആലോചിച്ചു. എന്ത് പറയണം. വേറെ കോടതിയിലാണെന്നു പറയണോ അതോ സ്ഥലത്തില്ല എന്ന് പറയണോ. സ്ഥലത്തില്ല എന്ന് പറഞ്ഞാല്‍ അയാള്‍ ഈ കോടതിയില്‍ പിന്നെ വന്നാല്‍ എനിക്ക് പണിയാകും. വേറെ കോടതിയിലാണെന്നു പറയാം.

"ഹീ ഈസ്‌ എന്‍ഗേജെട്  ഇന്‍ അനദര്‍ കോര്‍ട്ട്" അദ്ദേഹം വേറേ കോടതിയില്‍ കേസ് നടത്തി കൊണ്ടിരിക്കുകയാണ്  

ജഡ്ജി ഒന്ന് ശാന്തനായി. ലിസ്റ്റിലേക്ക് കണ്ണോടിച്ചു കൊണ്ട് ഒന്ന് കൂടി ചോദിച്ചു. "മാധവമേനോന്‍ നേരിട്ടാണോ കേസ് ഏല്‍പ്പിച്ചത്?"
റിസ്ക്‌ എടുക്കണോ എന്ന് ഞാന്‍ ആലോചിച്ചു. വേണ്ട. സത്യം പറയാം. "അല്ല മൈ ലോര്‍ഡ്‌..അദ്ദേഹത്തിന്റെ ജൂനിയര്‍ ആണ് "

ജഡ്ജി ഒരു ദീര്‍ഘ നിശ്വാസം വിട്ടു. എന്നിട്ട് പറഞ്ഞു.

"ശരി. case  posted after  three weeks "
കേസ് മൂന്നാഴ്ച കഴിഞ്ഞു വച്ചിരിക്കുന്നു. എനിക്ക് സമാധാനമായി. കോടതിക്ക് മുന്‍പില്‍ തല കുമ്പിട്ടു ഞാന്‍ പുറകോട്ടു തിരിഞ്ഞു.


"വക്കീലേ" പുറകില്‍ നിന്ന് ജഡ്ജി വിളിച്ചു. ഞാന്‍ ബഹുമാനപുരസ്സരം തിരിഞ്ഞു നിന്നു

"എന്റെ അറിവില്‍  ചുങ്കത്തറ മാധവമേനോന്‍ മരിച്ചിട്ട് എട്ടു വര്‍ഷമായി. പുള്ളി  വേറേ കോടതിയില്‍ കേസ് നടത്തി കൊണ്ടിരിക്കുകയാണ്  എന്നറിഞ്ഞതില്‍ വളരെ സന്തോഷം. പുള്ളിയെ കാണുമ്പോള്‍ ഞാന്‍ അന്വേഷിച്ചതായി പറഞ്ഞേക്കണം.." എന്റെ മുഖത്തേക്ക് നോക്കി ജഡ്ജി പറഞ്ഞു. എന്നിട്ട് അടുത്ത കേസിലേക്ക് ശ്രദ്ധ തിരിച്ചു.




EPILOGUE                                                                                                                     ഉച്ചക്ക് ബോബനെ വീണ്ടും കാന്റീനില്‍  വച്ച് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. "പ്രശ്നം വല്ലതും ഉണ്ടായോ? ഞാന്‍ പറഞ്ഞത് പോലെ എല്ലാം മറ്റവര്‍ നോക്കിയില്ലേ?"
"നിന്റെ സീനിയറിന്റെ പേരെന്താ? ഞാന്‍ ചോദിച്ചു.

"എം. മുകുന്ദന്‍ മേനോന്‍. ആ കെട്ടില്‍ പെരുണ്ടായിരുന്നല്ലോ..."
"അപ്പോള്‍ ചുങ്കത്തറ മാധവമേനോന്‍?"
"അത് സീനിയറിന്റെ അച്ഛനാ. പുള്ളി മരിച്ചിട്ട് കുറച്ചു വര്‍ഷമായി. എന്ത് പറ്റി?"

"ഒന്നും പറ്റിയില്ല. പുള്ളിയെ കണ്ടിരുന്നെങ്കില്‍  ഫോര്‍ ഇ കോടതിയിലെ ജഡ്ജി അന്വേഷിച്ചതായി പറയാമായിരുന്നു."
അവനൊന്നും മനസ്സിലായില്ല. നന്ദി പറഞ്ഞു അവന്‍ പുറത്തേക്കു നടന്നു. ഞാന്‍ എന്റെ ശ്രദ്ധ പ്ലേറ്റില്‍ കിടന്ന ചോറിലേക്ക്‌ തിരിച്ചു.



Sunday, February 12, 2012

ഒരു പഞാബിയും നാല് പിച്ചാത്തികളും

പഞ്ചാബ്.. അഞ്ചു നദികളുടെ നാട്. കടുക് പാടങ്ങളുടെയും യാഷ് ചോപ്ര സിനിമയിലെ കജോളിന്റെയും.. പിന്നെ സിമ്രാനും പഞ്ചാബിയാണെന്ന് എവിടെയോ വായിച്ച ഓര്‍മ്മ. ഏതായാലും പഞ്ചാബ് സുന്ദരിയാണ്. നീണ്ട നാളുകളുടെ ആഗ്രഹത്തിനും കാത്തിരിപ്പിനും ശേഷം ഒരു പഞ്ചാബ് യാത്ര.

ഓര്‍മ്മ വച്ച കാലം മുതല്‍ സ്വന്തം എന്ന് പറയാന്‍ ഉണ്ടായിരുന്നത് മടി മാത്രമാണ്. കോളേജില്‍ പഠിക്കാന്‍ തുടങ്ങിയതിനു ശേഷമാണെന്ന് തോന്നുന്നു. അതിന്റെ കൂടെ പിശുക്ക് കൂടി ചേര്‍ന്നത്‌. ഏറെ ഇ മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും ശേഷം ചേട്ടന്‍  സ്പോണ്സര്‍ ചെയ്തു തന്ന എയര്‍ ടിക്കറ്റുമായി ഡല്‍ഹിയിലേക്കുള്ള യാത്ര. അവിടെ നിന്നും കാര്‍ത്തിക്കും രാജീവും കൂട്ടിന്. കാര്‍ത്തിക്കിനും  രാജീവിനും ഒപ്പം ഡല്‍ഹിയില്‍ നിന്നുള്ള ബസ്‌ യാത്ര അവിസ്മരണീയം എന്നൊന്നും പറഞ്ഞാല്‍ പോര. രാവിലെ മൂന്നു മണിക്ക് ഹരിയാനയിലെ ഏതോ കാട്ടു മുക്കില്‍ ബ്രേക്ക് ഡൌണ്‍ ആയതു മുതല്‍ മൊത്തം മൂന്നു തവണ ബസുകള്‍ ബ്രേക്ക് ഡൌണ്‍ ആയി. പാതി രാത്രി മുതല്‍ ഉറങ്ങാതെ ബസുകള്‍ മാറിക്കയറി ഉണങ്ങി വരണ്ട കടുക് പാടങ്ങളുടെ സൌന്ദര്യം ആസ്വദിച്ചു അമൃത് സര്‍ എന്ന നഗരത്തിലേക്ക് എത്തിയതിനെ വിളിക്കാന്‍ മറ്റെന്തെങ്കിലും പേര് കണ്ടു പിടിക്കെണ്ടിയിരിക്കുന്നു. പഞ്ചാബ് ട്രാന്‍സ്പോര്‍ട്ടിന്റെ വീഡിയോകോച് വണ്ടിയിലെ പഞാബി കോമഡി ഷോ കണ്ടു യാത്ര ചെയ്തപ്പോള്‍ കെ എസ് ആര്‍ ടി സി ബസുകളെ മനസ്സില്‍ തൊഴുകയായിരുന്നു

പഞ്ചാബില്‍ നിന്നും നാട്ടിലേക്ക് കൊണ്ട് പോകാന്‍ ഫ്രീ ആയി എന്തെങ്കിലും കിട്ടുമോ എന്നാലോചിച്ചു നില്‍ക്കുമ്പോളാണ് സുവര്‍ണ ക്ഷേത്രത്തിന്റെ മുന്‍പിലെ കടയിലെ വില വിവര പട്ടിക കണ്ണില്‍ പെട്ടത്. പഞാബികള്‍ ക്രിപാണ്‍ എന്ന് പറയുന്ന നല്ല ഒന്നാന്തരം ഡിസൈനര്‍ കഠാരകള്‍ക്ക് വില തുടങ്ങുന്നത് നൂറു രൂപയില്‍ നിന്ന്!! പാലായിലെ ആസ്ഥാന ചട്ടമ്പിയായ കുഴിക്കാട്ടില്‍ ജോണി ചേട്ടന്റെ അരയില്‍  കാണുന്ന പോലത്തെ തന്നെ. പിന്നെ ഇത് പോലെ ഒരെണ്ണം കണ്ടിട്ടുള്ളത് ബാബാ സിനിമയില്‍ രജനി കാന്തിന്റെ കയ്യിലാണ്. ഫോര്‍ട്ട്‌ കൊച്ചിയില്‍ ചെന്നാല്‍ ഇതേ സാധനത്തിനു വില ആയിരത്തിനു മുകളിലേക്കാകും. ആര്‍ക്കെങ്കിലും കൊണ്ട് കൊടുത്താല്‍ വലിയ വില പിടിപ്പുള്ളതാനെന്നു തോന്നുകയും ചെയ്യും. വെല്യ കാശ് നഷ്ടമൊന്നുമില്ല താനും.  മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
 നൂറ്റി ഇരുപതു രൂപാ വീതം എണ്ണി കൊടുത്തു കാണാന്‍ നല്ല ലുക്ക്‌ ഉള്ള നാല് ക്രിപാണ്‍ വാങ്ങി.  പഞാബില്‍ നിന്നും ഒന്നും കൊണ്ട് വന്നില്ലെന്ന് ആരും പറയരുതല്ലോ. ഇതാകുമ്പോള്‍ വലിയ നഷ്ടവുമില്ല. ജാലിയന്‍ വാലാ ബാഗും വാഗാ ബോര്‍ഡറും  ഉള്‍പ്പടെ പഞ്ചാബ്‌ ട്രിപും ഡല്‍ഹി ട്രിപും അടിപൊളിയായി നീങ്ങി.

തിരിച്ചു വരുന്ന ദിവസം. ടെര്‍മിനല്‍ മൂന്നില്‍ നിന്നും 12 മണിക്കാണ് ഫ്ലൈറ്റ്. പതിനൊന്നു മണിക്കെങ്കിലും അവിടെ എത്തിയെ തീരൂ.
നോയിഡ സെക്ടര്‍ പതിനെട്ടില്‍ നിന്നും രാവിലെ മെട്രോയില്‍ കയറി മയൂര്‍ വിഹാറില്‍ ഇറങ്ങി കാര്‍ത്തികിന് അവന്റെ മെട്രോ പാസ്‌ തിരിച്ചു കൊടുത്തു  ന്യൂ ഡല്‍ഹി സ്റെഷനിലെതുമ്പോള്‍ സമയം പത്തു മണി.


ന്യൂ ഡല്‍ഹി സ്റെഷനില്‍ നിന്നും എയര്‍പോര്‍ട്ടിലെത്താനുള്ള എയര്‍പോര്‍ട്ട് എക്സ്പ്രസ്സ്‌ ലൈന്‍ മെട്രോയിലേക്ക്  കയറുമ്പോളാണ് പ്രശ്നങ്ങളുടെ തുടക്കം. സ്കാനറില്‍ കൂടി ഇറങ്ങി വന്ന ബാഗ്‌ എടുക്കാന്‍ ചെന്ന എന്നെ തടഞ്ഞു കൊണ്ട് സ്കാനറിന്റെ സ്ക്രീനില്‍ നോക്കിയിരുന്ന എ കെ 47  പിടിച്ച പട്ടാളക്കാരന്‍ ഹിന്ദിയില്‍ ചോദിച്ചു. "ഇതനാ മോട്ടാ പെന്‍ കഹാം ലെ ജാ രേഹോ ഹോ"?
പേനയും പിച്ചാത്തിയും  തിരിച്ചറിയാന്‍ പാടില്ലാത്ത തന്നെ ആരാ പട്ടാളതിലെടുത്തത് എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് ഞാന്‍ അടുത്തേക്ക്   ചെന്നു. പൊന്നു  പട്ടാളക്കാരാ അത് പേനയല്ല, നല്ല ഒന്നാന്തരം കത്തിയാ എന്ന് പറഞ്ഞു കൊണ്ട് ബാഗ്‌ തുറന്നു നാല് പിച്ചാത്തിയും എടുത്തു മുന്പിലേക്കിട്ടു. പട്ടാളക്കാരന് പറ്റിയ മണ്ടത്തരം ഓര്‍ത്തു ചെറിയൊരു ചിരിയും എന്റെ മുഖത്തുണ്ടായിരുന്നു.
പട്ടാളക്കാരുടെ കഴിവ് അന്നാണെനിക്ക്‌ മനസ്സിലായത്. കത്തിയുടെ പാക്കറ്റ് തുറന്ന് ഒരു സെക്കന്റ്‌ എടുത്തില്ല,  മുന്‍പില്‍ ഇരുന്ന പട്ടാളക്കാരന്‍ എ കെ 47  പിടിച്ചു ചാടി എഴുന്നേറ്റു. അതും പോരാതെ എവിടുന്നെന്നറിയില്ല,  പേരറിയാത്ത തോക്കുകളുമായി നാല് പട്ടാളക്കാര്‍ എന്റെ ചുറ്റിനും നിരന്നു. ആ കൂട്ടത്തിലെങ്ങും ചന്ദ്രനില്‍ പോയാലും കാണുമെന്നു പറയുന്ന ഒരു മലയാളി പോലുമില്ല.

 "ആപ് കഹാം ജാ രെഹെ  ഹോ"? താങ്കള്‍ എങ്ങോട്ടാ?
"എയര്‍പോര്‍ട്ട്. ഞാന്‍ കേരളത്തിലേക്കു പോവ്വാ. പന്ത്രണ്ടു മണിക്ക് എന്റെ ഫ്ലൈറ്റ് പോകും."
"ഈ കത്തികള്‍?"
"ഞങ്ങളുടെ നാട്ടില്‍ മലപ്പുറം കത്തി മാത്രമേയുള്ളൂ. പഞ്ചാബ്‌ കത്തികള്‍ എല്ലാവരെയും ഒന്ന് കാണിക്കാം എന്ന് കരുതി"

"ക്യാ?"
"അതായത് ഞാന്‍ ഇവിടെ ടൂറിനു വന്നതാ. ഇത് ഞാന്‍ തിരിച്ചു പോകുമ്പോള്‍ കൊണ്ട് പോകാനായി വാങ്ങിയതാ."
"നാലെണ്ണമോ?"
പുവര്‍ പട്ടാളക്കാരന്‍. മലയാളികളെ തീരെ പിടിയില്ല. വില കുറച്ചു കിട്ടിയാല്‍ ഞങ്ങള്‍ കൂട്ടത്തോടെ വാങ്ങും.
"അത് നാല് പേര്‍ക്ക് കൊടുക്കാനായിട്ടാ"
"ഐ ഡി കാര്‍ഡ്‌ ഉണ്ടോ?"
"നാല് പേരുടെയോ?"
"അല്ല നിന്റെ."
ഭാഗ്യത്തിന് പേഴ്സില്‍ കിടന്ന ബാര്‍ കൌണ്‍സില്‍ ഐ ഡി കാര്‍ഡ്‌ കാണിച്ചപ്പോലാണ് അവര്‍ക്കും എനിക്കും ശ്വാസം നേരെ വീണത്‌. അവരില്‍ ഒരാള്‍ കുറച്ചു ദൂരെ നിന്ന മറ്റൊരു പട്ടാളക്കാരന്റെ അടുത്തേക്ക് പോയി.  അദ്ദേഹവും സംഘത്തില്‍ ചേര്‍ന്നു.  മറ്റുള്ളവരുടെ സല്യുടില്‍ നിന്നും ഇവരേക്കാള്‍ ഉയര്‍ന്ന പദവിയാണ്‌ പുള്ളിയുടെ എന്നെനിക്കു മനസ്സിലായി
കാര്യങ്ങളെല്ലാം ഒരിക്കല്‍ കൂടി വിശദീകരിച്ചപ്പോള്‍ പുള്ളി പറഞ്ഞു.

"ഫ്ലൈറ്റ് എപ്പോഴാ?"
"പന്ത്രണ്ടു മണിക്ക്. എനിക്ക് പതിനൊന്നിനെങ്കിലും ചെക്കിന്‍ ചെയ്യണം. "

"ചെയ്തോ. ഒരു കുഴപ്പവുമില്ല. പക്ഷെ ഈ പിച്ചാത്തി മെട്രോയില്‍ കൊണ്ട് പോകാന്‍ പറ്റില്ല."
പിന്നെ പിച്ചാത്തി നടന്നു വരുമോ ആവോ? "അതെന്താ?"
"ഇത് പോലെയുള്ള ആയുധങ്ങള്‍ എയര്‍പോര്‍ട്ട്  മെട്രോയില്‍ കൊണ്ട് പോകരുതെന്ന് നിയമമുണ്ട്."
ഞാന്‍ ആ കത്തികളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. കാണാന്‍ ഒരു ലുക്ക്‌ ഉണ്ടെന്നല്ലാതെ അത് വെച്ച് മുറിച്ചാല്‍ ഒരു കാ‍ന്താരി മുളക് പോലും മുറിയും എന്നെനിക്കു തോന്നുന്നില്ല.
ദൈന്യതയോടെ ഞാന്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കി. "പ്ലീസ്, ഇതൊന്നു കൊണ്ട് പോകാന്‍ സമ്മതിക്കണം. പത്തഞ്ഞൂറു രൂപാ മുടക്കിയതാ. പിന്നെ ഈ സാധനം അവിടെ മേടിക്കണമെങ്കില്‍ ഞാന്‍ ഇരട്ടി പൈസ കൊടുക്കണം. സമയവും പോകുന്നു. എനിക്കിവിടെ ഇങ്ങനെ നിക്കാന്‍ പറ്റില്ല"
പുള്ളിക്ക് എന്റെ വിഷമം മനസ്സിലായി. "മെട്രോയില്‍ കൊണ്ട് പോകാന്‍ പറ്റില്ല. ഒന്നെങ്കില്‍ നിങ്ങള്‍ക്കു ബസ്‌ പിടിച്ചു എയര്‍പോര്‍ട്ടിലേക്ക്  പോകാം. ബസില്‍ ഇത് കൊണ്ട് പോകുന്നതിനു കുഴപ്പമില്ല. അല്ലെങ്കില്‍ താങ്കള്‍ എയര്‍ ലൈന്‍ കമ്പനി യുടെ ഓഫീസില്‍ ചെന്ന് ചോദിക്കൂ. അവര്‍ക്ക് വേണമെങ്കില്‍ ഇത് അവരുടെ കാര്‍ഗോ യില്‍ കൊണ്ട് പോകാം."
ഞാനും ഒരു പട്ടാളക്കാരനും കൂടെ സ്പൈസ് ജെറ്റിന്റെ ഓഫീസിലെത്തി. അവിടെയും സ്ഥിതി തഥൈവ. ഞാന്‍ തിരിച്ചു പട്ടാളക്കാരുടെ അടുത്തെത്തി
സമയം പോകുന്നു. എനിക്ക് അത്യാവശ്യമായി എയര്‍പോര്‍ട്ടില്‍ എതികയും വേണം. പിച്ചാത്തി കൊണ്ട് പോകാന്‍ ഇവര്‍ സമ്മതിക്കുകയുമില്ല.വേറെ വഴിയോന്നുമില്ലാതെ ഞാന്‍ പറഞ്ഞു.

"ശരി. ഞാന്‍ ഇത് കൊണ്ട് പോകുന്നില്ല. ഇനി ബസോ ടാക്സിയോ  പിടിച്ചു പോകാന്‍ എനിക്ക് സമയമില്ല. നമ്മുടെ സ്വര്‍ണവാള്‍ നിങ്ങള്‍ക്കു ദാനമായി തന്നിട്ട് നാം യാത്രയാകുന്നു."
അപ്പോഴതാ അടുത്ത പ്രശ്നം. "ഇതിവിടെ വെക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്കിത്‌ ഇവിടെ സൂക്ഷിക്കാന്‍ പറ്റില്ല."
"വാട്ട്? എന്നെ കൊണ്ട് പോകാനും സമ്മതിക്കില്ല. ഇവിടെ വെക്കാനും സമ്മതിക്കില്ലെന്നോ" ?
"അതെ. ഇത് നിങ്ങള്‍ തന്നെ എവിടെയെങ്കിലും കൊണ്ട് പോയി കളയണം. അല്ലെങ്കില്‍ മറ്റാരെങ്കിലും ഇന്ന് തന്നെ വന്നു കളക്റ്റ് ചെയ്യണം. വരുന്നയാളുടെ അഡ്രസ്‌ ഇപ്പോള്‍ തരണം"

ഞാന്‍ ടെന്‍ഷനായി. വാച്ചില്‍ നോക്കി. പതിനൊന്നു മണിയായി. ഫ്ലൈറ്റ് പോകും. ഇവിടുന്നു ഇറങ്ങാന്‍ ഇവര്‍ സമ്മതിക്കുന്നുമില്ല. ദൈവമേ നീ തന്നെ രക്ഷ. ഇതു സമയത്താണോ ഈ നശിച്ച  കത്തി മേടിക്കാന്‍ തോന്നിയത്. ഇതിപ്പോള്‍ ധനനഷ്ടം, മാനഹാനി, വേറെ ഏതൊക്കെ വരാന്‍ കിടക്കുന്നോ.


"ഇന്ന് തന്നെ വന്നു കളക്റ്റ് ചെയ്യണോ? എന്റെ കൂട്ടുകാര്‍ ഇവിടുണ്ട് . അവരാരെങ്കിലും എപ്പോഴെങ്കിലും വന്നു മെടിച്ചോളും "

"അത് പോരാ."

"പ്ലീസ്‌ "

മുന്‍പത്തെ പട്ടാളക്കാരന് വീണ്ടും ദയ തോന്നി. "ഞങ്ങളുടെ സാബ് അവിടെ ഉണ്ട്. അദേഹത്തെ പോയി കണ്ടു നോക്കൂ. അദ്ദേഹം സമ്മതിച്ചാല്‍ ഇതിവിടെ സൂക്ഷിച്ചു വെക്കാം."
അവിടെയുള്ള ഒരു മുറിയിലേക്ക് ഒരു പട്ടാളക്കാരന്‍ എന്നെ അനുഗമിച്ചു. എ കെ 47  പിടിച്ച രണ്ടു പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നു. 


ഞങ്ങള്‍ മുറിയിലേക്ക് കടന്നു. എന്റെ കണ്ണുകള്‍ വിടര്‍ന്നു. എന്റെ കൂടെ വന്ന പട്ടാളക്കാരന്‍ സല്യുട്ടിനായി നിവര്‍ന്നു

കസേരക്ക് ചുറ്റും ആറ് പട്ടാളക്കാര്‍ നില്‍ക്കുന്നു. കസേരയിലിരുന്നു  പാത്രത്തില്‍ നിന്നും ആലുപൊറോട്ട കഴിക്കുകയാണ് തലയില്‍ വലിയ കെട്ടുള്ള ആറര അടി പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു സര്‍ദാര്‍ജി ഓഫീസര്‍.
എന്റെ കൂടെ വന്ന പട്ടാളക്കാരനോട്  അയാള്‍ ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി.  കൂടെ വന്ന ആള്‍ക്ക് എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുന്‍പേ ഞാന്‍ തുടങ്ങി. ഇന്ഗ്ലീഷിലും ഹിന്ദിയിലും പിന്നെ അതില്‍ പഞാബി പോലുമുണ്ടായിരുന്നോ എന്ന് പോലും എനിക്ക് സംശയമുണ്ട്. എന്തായാലും ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ ആയിരുന്നു.
"സാര്‍. ഞാന്‍ ദൂരെ കേരളത്തില്‍ നിന്നും വരികയാണ്. പഞാബിലെക്കാന് പോയത്. സുവര്‍ണ ക്ഷേത്രത്തില്‍ പോയിരുന്നു. അവിടെ നിന്നും  ബന്ധുക്കള്‍ക്ക് കൊടുക്കാനായി ഏതാനം ക്രിപാണ്‍ വാങ്ങി. അവിടെയുള്ളവര്‍ സിനിമയില്‍ മാത്രമേ ഈ സാധനം കണ്ടിട്ടുള്ളു. പഞ്ചാബ് പോലെയുള്ള അതി മനോഹരമായ സ്ഥലത്ത് നിന്ന്  വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് വരണമെന്ന് അവര്‍ എല്ലാം പറഞ്ഞു വിട്ടതാണ്. പന്ത്രണ്ടു മണിക്ക് എന്റെ ഫ്ലൈറ്റ് പോകും. ഇപ്പോള്‍ ഇത് മെട്രോയില്‍ കൊണ്ട് പോകാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. ദയവു ചെയ്തു ഇത് കൊണ്ട് പോകാന്‍ സമ്മതിക്കണം."
സര്‍ദാര്‍ജി കത്തിയുടെ പാക്കറ്റിന്റെ പുറത്തുള്ള സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. പഞാബിനോടുള്ള എന്റെ തീവ്ര സ്നേഹം കണ്ടിട്ട് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞോ എന്ന് ഞാന്‍ സംശയിച്ചു. മാത്രമല്ല ആ തീവ്ര സ്നേഹം കൊണ്ട് ഇനി എന്നെ പഞ്ചാബ് പോലീസില്‍ വല്ലതും എടുക്കുമോ എന്നായി എന്റെ അടുത്ത പേടി.  എന്തായാലും എന്നോട് കൂടുതലൊന്നും ചോദിക്കാതെ  അദേഹം എന്റെ കൂടെ വന്ന പട്ടാളക്കാരനോട് പറഞ്ഞു.
"ഉസേ ലേ ജാനേ ദോ" പണ്ടാരം കൊണ്ട് പോയിക്കോട്ടെ എന്ന് തര്‍ജ്ജമ .

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് മനസ്സിലും താങ്ക്സ് എ ലോട്ട് സാര്‍ എന്ന് ഉറക്കെയും പറഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങി.

ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന്  വിമാനത്തില്‍ നാല് പിച്ചാത്തികളുമായി പറക്കുമ്പോഴും എന്റെ മനസ്സിലെ ചിന്ത അതായിരുന്നു. പഞ്ചാബ് സുന്ദരിയാണ് പഞാബികള്‍ നല്ലുവരും. പ്രത്യേകിച്ച് പട്ടാളക്കാര്‍....

Tuesday, January 31, 2012

വിശ്വാസം അതല്ലേ എല്ലാം

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ്.
പുതിയ മന്ത്രി സഭ അധികാരത്തിലേറിയ സമയം.
കേരളത്തിലെ അറിയപ്പെടുന്ന മദ്യ വ്യവസായിയുടെ ജില്ലയിലെ അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ബില്‍ഡിംഗ്‌ ടാക്സ് സംബന്ധിച്ച കേസ്.

ആര്‍. ഡി . ഓ യുടെ അടുത്തും അതിനെതിരെയുള്ള അപ്പീല്‍ സബ് കളക്ടറിന്റെ അടുത്തും ഞാന്‍ തന്നെയാണ് വാദിച്ചത്. ഹോട്ടലിനു അനുകൂലമായി തെളിവുകള്‍ ഒന്നുമില്ലായിരുന്നു.  പ്രതീക്ഷിച്ചത് പോലെ രണ്ടിടത്തും പ്രതികൂല വിധിയുണ്ടായി. ഞാന്‍ വാദിച്ച ഒരു നിയമ പ്രശ്നം (question of law) സബ് കളക്ടര്‍ വിശദമായി ഓര്‍ഡറില്‍ പ്രതിപാദിച്ചത് മാത്രമായിരുന്നു എനിക്ക് ഏക ആശ്വാസം.

സബ് കളക്ടറിന്റെ ഉത്തരവിനെതിരെ കളക്ടറുടെ മുന്‍പില്‍ അപ്പീല്‍.  ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ എ സി കാറില്‍ ഞാനും ഹോട്ടല്‍ മാനേജരും കളക്റ്ററേറ്റില്‍ എത്തി.

കളക്ടര്‍ കണ്‍ഫേര്‍ഡ് ഐ എ എസ്‌കാരനാണ്. ജില്ലയുടെ സാരഥ്യം ഏറ്റെടുത്തിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. എന്തൊക്കെയായാലും ഞാന്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്റെ ആര്ഗുമെന്റിനെതിരെ നില്‍ക്കുന്ന ബില്‍ഡിംഗ്‌ ടാക്സ്  ആക്ടിലെ വ്യവസ്ഥകളെ distinguish ചെയ്യാനായി സുപ്രീം കോടതി വിധികളുടെ വലിയൊരു നിരയുമായാണ് ഞാന്‍ പോയത്.

ഞാനും മാനേജരും അകത്തു കയറി. കളക്ടര്‍ ഫയല്‍ എടുത്തു പരിശോധിച്ചു.

ഹിയറിംഗ് ആരംഭിച്ചു. വലിയൊരു അബ്കാരി ആണ് കക്ഷി എന്ന് മനസ്സിലാക്കി കളക്ടര്‍ ഒന്ന് അയഞ്ഞോട്ടെ എന്ന് വിചാരിച്ചു ഞാന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പേര് പറഞ്ഞു കൊണ്ട് ആര്‍ഗുമെന്റ്  തുടങ്ങി. എന്നെ ഞെട്ടിച്ചു കൊണ്ട് കളക്ടര്‍ "അതെവിടെയാ ഈ ഹോട്ടല്‍" എന്ന് തിരിച്ചും.ഞാന്‍ ഒന്ന് ഞെട്ടി. കടുവയെ പിടിച്ച കിടുവയോ? ഞാന്‍ ഹോട്ടലിന്റെ ലൊക്കേഷന്‍ പറഞ്ഞു. ആര്‍ഗുമെന്റിന്റെ കൂടെ ഉടമയുടെ പേര് രണ്ടു മൂന്നു തവണ പറഞ്ഞു. കളക്ടര്‍ മൈന്‍ഡ്  ചെയ്തത് പോലുമില്ല.

എന്നാല്‍ എന്റെ ആര്‍ഗുമെന്റ് പുള്ളി ശ്രദ്ധിച്ചു. ടാക്സ്  പെയ്മെന്റ്  റെസീപ്റ്റ്  നഷ്ടപ്പെട്ടു പോയെങ്കിലും ടി കേസിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് കണ്‍സിഡര്‍ ചെയ്തു ബില്‍ഡിംഗ്‌ ടാക്സ് എക്സംപ്ഷന്‍ തരാമെന്നു ഞാന്‍ വാദിച്ചു. അത് കളക്ടര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. തുടക്കത്തില്‍ കുറച്ചു കടും പിടുത്തം പിടിച്ചെങ്കിലും പയ്യെപ്പയ്യെ കളക്ടര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ സുപ്രീം കോടതി വിധികളുടെ  കെട്ടു തുറന്നു. മുന്‍പ് ഞാന്‍ ഉന്നയിച്ച നിയമ പ്രശ്നത്തില്‍ കളക്ടര്‍ എനിക്കനുകൂലമായി മാറി.

ഏകദേശം നാല്പത്തഞ്ചു മിനിറ്റു നീണ്ടു നിന്ന വാദത്തിനോടുവില്‍ കളക്ടര്‍ എന്റെ വാദഗതികള്‍ അംഗീകരിച്ചു. തങ്ങളുടെ പക്കലുള്ള ഏതാനം ചില ഡോകുമെന്റുകള്‍ കൂടി ഹാജരാക്കിയാല്‍ അതിന്റെ കൂടി അടിസ്ഥാനത്തില്‍ അപ്പീലില്‍ തീരുമാനമെടുക്കാം എന്ന് പറഞ്ഞു കളക്ടര്‍ ഓര്‍ഡര്‍ റിസേര്‍വ് ചെയ്തു. സന്തോഷത്തോടെ, അതിലേറെ എന്റെ intepretation  of  law അദേഹത്തെ കണ്‍വിന്‍സ്  ചെയ്യാന്‍ പറ്റിയതിന്റെ അഭിമാനത്തോടെ ഞാനും മാനേജരും പുറത്തേക്കിറങ്ങി.

"കളക്ടര്‍ നമുക്കനുകൂലമായി മാറും എന്ന് ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല" പുറത്തേക്കിറങ്ങിയ ഞാന്‍ സന്തോഷത്തോടു കൂടെ മാനേജരോട് പറഞ്ഞു.

"എനിക്ക് തോന്നിയിരുന്നു. എം ഡി പറഞ്ഞിട്ട് രാവിലെ മിനിസ്ടര്‍ ___________ കളക്ടറെ വിളിച്ചു പറഞ്ഞിരുന്നതാ നമ്മുടെ കേസിന്റെ കാര്യം. വേണ്ടത് ചെയ്തോളാമെന്നു കളക്ടര്‍ പറഞ്ഞിരുന്നു." നിഷ്കളങ്കമായി മാനേജര്‍ പറഞ്ഞു!!!!!!!!!!!!!


Sunday, January 1, 2012

ഒരു ഉത്തരാധുനിക കവിതയും മലയാള പരിഭാഷയും


ഉത്തരാധുനിക കവിത 

ജഡികമാം  ജീവിത നിശ്വാസത്തിന്റെ ഇരുളടിപ്പാതയില്‍
ബാഷ്പബിന്ദുവേകുന്ന ധ്രുവനക്ഷത്രമേ
നിന്റെ  തേരോട്ടത്തിന്റെ വളപ്പൊട്ടുകള്‍ എന്റെ സിരകളില്‍
അപരാഹ്നത്തിന്റെ  വയലറ്റ്  നിറങ്ങള്‍ ചിതറിക്കുമ്പോള്‍
അണഞ്ഞു തീരാത്ത നിയോണ്‍ ബള്‍ബിന്റെ വെളിച്ചം
എന്റെ ഉന്മാദങ്ങള്‍ക്കു ഓജസ്സ് കൂട്ടുമ്പോള്‍
തഴമ്പ് വന്ന നെറ്റിതടങ്ങളിലെ  മുറിപ്പാടിന്റെ  നീറ്റല്‍
ആത്മാവിനു ബലിച്ചോറ് വെയ്ക്കുമ്പോള്‍
നെറുകയില്‍ ചൂടിയ മയില്‍പീലിയില്‍
ഭാരതാംബയുടെ ഉഷസ്സിന്റെ രോക്ഷഗ്നി ജ്വാലകള്‍ തെളിയുന്നതും
സള്‍ഫറിന്റെ മണമുള്ള അഗ്നിയുടെ ചിറകുകള്‍
ചക്രവാളത്തില്‍ മീവല്‍പ്പക്ഷികളെപ്പോലെ കേഴുന്നതും
നിര്‍ന്നിമേഷനായി നോക്കുന്ന കോമരത്തിന്റെ മുന്‍പില്‍
മഴത്തുള്ളിയുടെ തൂക്കു കയര്‍ വീഴുന്നതും ഞാന്‍ കാണുന്നു.
ദൂരേക്ക്‌ ചിറകടിച്ചു പായുന്ന ത്രിസന്ധ്യയുടെ  മുന്‍പിലൂടെ
സ്വച്ചന്ദമായി നീങ്ങുന്ന ഹംസഗീതങ്ങള്‍ 
എന്റെ ശിരസ്സിനെ ആ എരിയുന്ന നേരിപ്പോടിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നു.
ഡിസംബറിലെ തണുപ്പ് എന്റെ ഉടലില്‍ കത്തിമുനകളാകുകുമ്പോള്‍
ഗ്രീഷ്മത്തിന്റെ പ്രതീക്ഷ എനിക്കൊട്ടും ആശ്വാസം പകരുന്നില്ലല്ലോ
എങ്കിലും, നന്ദി നിനക്കാണ് വേണ്ടത്.
കാരണം, ആത്മാവിന്റെ സ്പന്ദനങ്ങളില്‍ എന്റെ ജീവന്‍
ഇപ്പോഴും തുടിക്കുന്നത് നിനക്ക് വേണ്ടിയാണ്
അതെ, നിനക്ക് വേണ്ടി തന്നെയാണ്.

പരിഭാഷ 
ആദ്യത്തെ വരി ഒന്നും മനസ്സിലായില്ല
രണ്ടാമത്തെ വരി ക്രിസ്തമസ് നക്ഷത്രത്തെക്കുറിച്ചാണെന്ന് തോന്നുന്നു.
മൂന്നാമത്തെ വരി ഏതോ ഉത്സവപ്പറമ്പിനെക്കുറിച്ചാണ്
പിന്നെ കുറെ കഴിഞ്ഞു നിസ്കാര തഴമ്പിനെക്കുറിച്ചും പറയുന്നുണ്ട്
അതിനു ശേഷം ഭാരതാംബ എന്ന് പറയുന്നുണ്ട്.
അപ്പോള്‍ ഇത് മത സൌഹാര്‍ദ്ദതയെപ്പറ്റിയുള്ള ഒരു കവിതയാണ്.
ബാക്കി ഒന്നും മനസ്സിലാകുന്നില്ലല്ലോ 
എന്തായാലും ഉന്മാദം, ബലിച്ചോര്‍, തൂക്കുകയര്‍ എന്നൊക്കെ പറയുന്നത് കൊണ്ട് ഇതൊരു അത്യുഗ്രന്‍ കവിതയായിരിക്കും.
ഇതിന്റെ ഇടയ്ക്കു സന്ധ്യ എന്ന പെണ്ണിനെ ക്കുറിച്ചും പറയുന്നുണ്ട് , ഹംസ എന്ന ആണിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോള്‍ ഇത് സംഗതി മതേതരത്വം തന്നെ.
ഡിസംബര്‍ എന്ന് പറയുന്നത് ബാബറി മസ്ജിദിനെക്കുറിച്ചായിരിക്കും
എന്തൊക്കെയാണെങ്കിലും ഒരു ലോകോത്തര കവിത തന്നെ.
ജെന്നീസിനെ സമ്മതിക്കണം.

സമര്‍പ്പണം: അവന്റെ തല പൊട്ടിത്തെറിക്കണേ എന്നതിന് പകരം ആ മഹാന്റെ  ശിരസ്സ്‌  പിളര്‍ന്നന്തരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന ജഗതിക്ക്, മനുഷ്യന് മനസ്സിലാകാത്ത കുറെ വാക്കുകള്‍ എഴുതി കവിതയാണെന്ന് പറഞ്ഞു ബ്ലോഗിലും ഫെസ്ബൂകിലും പോസ്റ്റ്‌ ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക്, ഒന്നും മനസ്സിലായില്ലെങ്കിലും അതിനു ലൈക്‌ ചെയ്യുകയും 'അരെ വ, സൂപര്‍' എന്ന് കമന്റ്‌ ഇടുകയുംചെയ്യുന്ന ബാക്കി സുഹൃത്തുക്കള്‍ക്ക്, വേലക്കാരന്‍ ചൊല്ലുന്ന കൂതറ കവിത കേള്‍ക്കാനായി അവനെ നിര്‍ബന്ധിച്ചു കള്ള് കുടിപ്പിക്കുന്ന ജഗതിക്ക്. ഇതിനൊക്കെ പുറമേ, എല്ലാവരും മഹത്തരം എന്ന് പറഞ്ഞ, എനിക്ക് യാതൊന്നും മനസ്സിലാവാത്ത 'മഴനീര്‍ത്തുള്ളികള്‍' (ബ്യുട്ടിഫുള്‍ എന്ന
സിനിമ) എന്ന പാട്ടിനും.