Tuesday, January 31, 2012

വിശ്വാസം അതല്ലേ എല്ലാം

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ്.
പുതിയ മന്ത്രി സഭ അധികാരത്തിലേറിയ സമയം.
കേരളത്തിലെ അറിയപ്പെടുന്ന മദ്യ വ്യവസായിയുടെ ജില്ലയിലെ അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ബില്‍ഡിംഗ്‌ ടാക്സ് സംബന്ധിച്ച കേസ്.

ആര്‍. ഡി . ഓ യുടെ അടുത്തും അതിനെതിരെയുള്ള അപ്പീല്‍ സബ് കളക്ടറിന്റെ അടുത്തും ഞാന്‍ തന്നെയാണ് വാദിച്ചത്. ഹോട്ടലിനു അനുകൂലമായി തെളിവുകള്‍ ഒന്നുമില്ലായിരുന്നു.  പ്രതീക്ഷിച്ചത് പോലെ രണ്ടിടത്തും പ്രതികൂല വിധിയുണ്ടായി. ഞാന്‍ വാദിച്ച ഒരു നിയമ പ്രശ്നം (question of law) സബ് കളക്ടര്‍ വിശദമായി ഓര്‍ഡറില്‍ പ്രതിപാദിച്ചത് മാത്രമായിരുന്നു എനിക്ക് ഏക ആശ്വാസം.

സബ് കളക്ടറിന്റെ ഉത്തരവിനെതിരെ കളക്ടറുടെ മുന്‍പില്‍ അപ്പീല്‍.  ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ എ സി കാറില്‍ ഞാനും ഹോട്ടല്‍ മാനേജരും കളക്റ്ററേറ്റില്‍ എത്തി.

കളക്ടര്‍ കണ്‍ഫേര്‍ഡ് ഐ എ എസ്‌കാരനാണ്. ജില്ലയുടെ സാരഥ്യം ഏറ്റെടുത്തിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. എന്തൊക്കെയായാലും ഞാന്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്റെ ആര്ഗുമെന്റിനെതിരെ നില്‍ക്കുന്ന ബില്‍ഡിംഗ്‌ ടാക്സ്  ആക്ടിലെ വ്യവസ്ഥകളെ distinguish ചെയ്യാനായി സുപ്രീം കോടതി വിധികളുടെ വലിയൊരു നിരയുമായാണ് ഞാന്‍ പോയത്.

ഞാനും മാനേജരും അകത്തു കയറി. കളക്ടര്‍ ഫയല്‍ എടുത്തു പരിശോധിച്ചു.

ഹിയറിംഗ് ആരംഭിച്ചു. വലിയൊരു അബ്കാരി ആണ് കക്ഷി എന്ന് മനസ്സിലാക്കി കളക്ടര്‍ ഒന്ന് അയഞ്ഞോട്ടെ എന്ന് വിചാരിച്ചു ഞാന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പേര് പറഞ്ഞു കൊണ്ട് ആര്‍ഗുമെന്റ്  തുടങ്ങി. എന്നെ ഞെട്ടിച്ചു കൊണ്ട് കളക്ടര്‍ "അതെവിടെയാ ഈ ഹോട്ടല്‍" എന്ന് തിരിച്ചും.ഞാന്‍ ഒന്ന് ഞെട്ടി. കടുവയെ പിടിച്ച കിടുവയോ? ഞാന്‍ ഹോട്ടലിന്റെ ലൊക്കേഷന്‍ പറഞ്ഞു. ആര്‍ഗുമെന്റിന്റെ കൂടെ ഉടമയുടെ പേര് രണ്ടു മൂന്നു തവണ പറഞ്ഞു. കളക്ടര്‍ മൈന്‍ഡ്  ചെയ്തത് പോലുമില്ല.

എന്നാല്‍ എന്റെ ആര്‍ഗുമെന്റ് പുള്ളി ശ്രദ്ധിച്ചു. ടാക്സ്  പെയ്മെന്റ്  റെസീപ്റ്റ്  നഷ്ടപ്പെട്ടു പോയെങ്കിലും ടി കേസിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് കണ്‍സിഡര്‍ ചെയ്തു ബില്‍ഡിംഗ്‌ ടാക്സ് എക്സംപ്ഷന്‍ തരാമെന്നു ഞാന്‍ വാദിച്ചു. അത് കളക്ടര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. തുടക്കത്തില്‍ കുറച്ചു കടും പിടുത്തം പിടിച്ചെങ്കിലും പയ്യെപ്പയ്യെ കളക്ടര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ സുപ്രീം കോടതി വിധികളുടെ  കെട്ടു തുറന്നു. മുന്‍പ് ഞാന്‍ ഉന്നയിച്ച നിയമ പ്രശ്നത്തില്‍ കളക്ടര്‍ എനിക്കനുകൂലമായി മാറി.

ഏകദേശം നാല്പത്തഞ്ചു മിനിറ്റു നീണ്ടു നിന്ന വാദത്തിനോടുവില്‍ കളക്ടര്‍ എന്റെ വാദഗതികള്‍ അംഗീകരിച്ചു. തങ്ങളുടെ പക്കലുള്ള ഏതാനം ചില ഡോകുമെന്റുകള്‍ കൂടി ഹാജരാക്കിയാല്‍ അതിന്റെ കൂടി അടിസ്ഥാനത്തില്‍ അപ്പീലില്‍ തീരുമാനമെടുക്കാം എന്ന് പറഞ്ഞു കളക്ടര്‍ ഓര്‍ഡര്‍ റിസേര്‍വ് ചെയ്തു. സന്തോഷത്തോടെ, അതിലേറെ എന്റെ intepretation  of  law അദേഹത്തെ കണ്‍വിന്‍സ്  ചെയ്യാന്‍ പറ്റിയതിന്റെ അഭിമാനത്തോടെ ഞാനും മാനേജരും പുറത്തേക്കിറങ്ങി.

"കളക്ടര്‍ നമുക്കനുകൂലമായി മാറും എന്ന് ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല" പുറത്തേക്കിറങ്ങിയ ഞാന്‍ സന്തോഷത്തോടു കൂടെ മാനേജരോട് പറഞ്ഞു.

"എനിക്ക് തോന്നിയിരുന്നു. എം ഡി പറഞ്ഞിട്ട് രാവിലെ മിനിസ്ടര്‍ ___________ കളക്ടറെ വിളിച്ചു പറഞ്ഞിരുന്നതാ നമ്മുടെ കേസിന്റെ കാര്യം. വേണ്ടത് ചെയ്തോളാമെന്നു കളക്ടര്‍ പറഞ്ഞിരുന്നു." നിഷ്കളങ്കമായി മാനേജര്‍ പറഞ്ഞു!!!!!!!!!!!!!


Sunday, January 1, 2012

ഒരു ഉത്തരാധുനിക കവിതയും മലയാള പരിഭാഷയും


ഉത്തരാധുനിക കവിത 

ജഡികമാം  ജീവിത നിശ്വാസത്തിന്റെ ഇരുളടിപ്പാതയില്‍
ബാഷ്പബിന്ദുവേകുന്ന ധ്രുവനക്ഷത്രമേ
നിന്റെ  തേരോട്ടത്തിന്റെ വളപ്പൊട്ടുകള്‍ എന്റെ സിരകളില്‍
അപരാഹ്നത്തിന്റെ  വയലറ്റ്  നിറങ്ങള്‍ ചിതറിക്കുമ്പോള്‍
അണഞ്ഞു തീരാത്ത നിയോണ്‍ ബള്‍ബിന്റെ വെളിച്ചം
എന്റെ ഉന്മാദങ്ങള്‍ക്കു ഓജസ്സ് കൂട്ടുമ്പോള്‍
തഴമ്പ് വന്ന നെറ്റിതടങ്ങളിലെ  മുറിപ്പാടിന്റെ  നീറ്റല്‍
ആത്മാവിനു ബലിച്ചോറ് വെയ്ക്കുമ്പോള്‍
നെറുകയില്‍ ചൂടിയ മയില്‍പീലിയില്‍
ഭാരതാംബയുടെ ഉഷസ്സിന്റെ രോക്ഷഗ്നി ജ്വാലകള്‍ തെളിയുന്നതും
സള്‍ഫറിന്റെ മണമുള്ള അഗ്നിയുടെ ചിറകുകള്‍
ചക്രവാളത്തില്‍ മീവല്‍പ്പക്ഷികളെപ്പോലെ കേഴുന്നതും
നിര്‍ന്നിമേഷനായി നോക്കുന്ന കോമരത്തിന്റെ മുന്‍പില്‍
മഴത്തുള്ളിയുടെ തൂക്കു കയര്‍ വീഴുന്നതും ഞാന്‍ കാണുന്നു.
ദൂരേക്ക്‌ ചിറകടിച്ചു പായുന്ന ത്രിസന്ധ്യയുടെ  മുന്‍പിലൂടെ
സ്വച്ചന്ദമായി നീങ്ങുന്ന ഹംസഗീതങ്ങള്‍ 
എന്റെ ശിരസ്സിനെ ആ എരിയുന്ന നേരിപ്പോടിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നു.
ഡിസംബറിലെ തണുപ്പ് എന്റെ ഉടലില്‍ കത്തിമുനകളാകുകുമ്പോള്‍
ഗ്രീഷ്മത്തിന്റെ പ്രതീക്ഷ എനിക്കൊട്ടും ആശ്വാസം പകരുന്നില്ലല്ലോ
എങ്കിലും, നന്ദി നിനക്കാണ് വേണ്ടത്.
കാരണം, ആത്മാവിന്റെ സ്പന്ദനങ്ങളില്‍ എന്റെ ജീവന്‍
ഇപ്പോഴും തുടിക്കുന്നത് നിനക്ക് വേണ്ടിയാണ്
അതെ, നിനക്ക് വേണ്ടി തന്നെയാണ്.

പരിഭാഷ 
ആദ്യത്തെ വരി ഒന്നും മനസ്സിലായില്ല
രണ്ടാമത്തെ വരി ക്രിസ്തമസ് നക്ഷത്രത്തെക്കുറിച്ചാണെന്ന് തോന്നുന്നു.
മൂന്നാമത്തെ വരി ഏതോ ഉത്സവപ്പറമ്പിനെക്കുറിച്ചാണ്
പിന്നെ കുറെ കഴിഞ്ഞു നിസ്കാര തഴമ്പിനെക്കുറിച്ചും പറയുന്നുണ്ട്
അതിനു ശേഷം ഭാരതാംബ എന്ന് പറയുന്നുണ്ട്.
അപ്പോള്‍ ഇത് മത സൌഹാര്‍ദ്ദതയെപ്പറ്റിയുള്ള ഒരു കവിതയാണ്.
ബാക്കി ഒന്നും മനസ്സിലാകുന്നില്ലല്ലോ 
എന്തായാലും ഉന്മാദം, ബലിച്ചോര്‍, തൂക്കുകയര്‍ എന്നൊക്കെ പറയുന്നത് കൊണ്ട് ഇതൊരു അത്യുഗ്രന്‍ കവിതയായിരിക്കും.
ഇതിന്റെ ഇടയ്ക്കു സന്ധ്യ എന്ന പെണ്ണിനെ ക്കുറിച്ചും പറയുന്നുണ്ട് , ഹംസ എന്ന ആണിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോള്‍ ഇത് സംഗതി മതേതരത്വം തന്നെ.
ഡിസംബര്‍ എന്ന് പറയുന്നത് ബാബറി മസ്ജിദിനെക്കുറിച്ചായിരിക്കും
എന്തൊക്കെയാണെങ്കിലും ഒരു ലോകോത്തര കവിത തന്നെ.
ജെന്നീസിനെ സമ്മതിക്കണം.

സമര്‍പ്പണം: അവന്റെ തല പൊട്ടിത്തെറിക്കണേ എന്നതിന് പകരം ആ മഹാന്റെ  ശിരസ്സ്‌  പിളര്‍ന്നന്തരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന ജഗതിക്ക്, മനുഷ്യന് മനസ്സിലാകാത്ത കുറെ വാക്കുകള്‍ എഴുതി കവിതയാണെന്ന് പറഞ്ഞു ബ്ലോഗിലും ഫെസ്ബൂകിലും പോസ്റ്റ്‌ ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക്, ഒന്നും മനസ്സിലായില്ലെങ്കിലും അതിനു ലൈക്‌ ചെയ്യുകയും 'അരെ വ, സൂപര്‍' എന്ന് കമന്റ്‌ ഇടുകയുംചെയ്യുന്ന ബാക്കി സുഹൃത്തുക്കള്‍ക്ക്, വേലക്കാരന്‍ ചൊല്ലുന്ന കൂതറ കവിത കേള്‍ക്കാനായി അവനെ നിര്‍ബന്ധിച്ചു കള്ള് കുടിപ്പിക്കുന്ന ജഗതിക്ക്. ഇതിനൊക്കെ പുറമേ, എല്ലാവരും മഹത്തരം എന്ന് പറഞ്ഞ, എനിക്ക് യാതൊന്നും മനസ്സിലാവാത്ത 'മഴനീര്‍ത്തുള്ളികള്‍' (ബ്യുട്ടിഫുള്‍ എന്ന
സിനിമ) എന്ന പാട്ടിനും.